കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഓഫീസിലേക്കുള്ള നടപ്പിനിടയിലാണ് അഞ്ചോ ആറോ വയസ്സുള്ള പെൺകുട്ടി ഒരു കുഞ്ഞനിയത്തിയുടെ കൈയും പിടിച്ച് ബാഗും കുടയുമെല്ലാമായി ഇടറോഡിൽ നിന്നും കയറി വന്ന് എന്റെ മുൻപിലെത്തിയത്. രണ്ടു പേരും തമ്മിൽ വളരെ കാര്യമായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . അവരെ കണ്ടപ്പോൾ ഒരു അസാധരണത്വം തോന്നി. ഇക്കാലത്ത് ഇത്രയും ചെറിയ കുഞ്ഞുങ്ങളെ തനിയെ ആരും സ്കൂളിൽ വിടാറില്ലല്ലോ...
സ്കൂൾ സമയമാവുമ്പോൾ ഈ ഇടറോഡിൽ കാൽനടക്കാർ കുറവാണ്. തുരുതുരെ ടൂ വീലറുകളും ഓട്ടോറിക്ഷകളുമാണ് ഉണ്ടാവുക. റോഡരികിലുള്ള വീടുകളിൽ മിക്കവാറും ഗേറ്റും വാതിലും അടച്ചിരിക്കുന്നവയാണ് .
മഴക്കാലത്ത് വെള്ളക്കെട്ടുകൾ ഉള്ളതിനാൽ വണ്ടികളെല്ലാം നടത്തക്കാരെ കുളിപ്പിച്ചേ പോവുകയുള്ളു. ഈ സാഹചര്യത്തിൽ ഞാൻ വളരെ വേഗത്തിൽ നടക്കുകയാണ് പതിവ്.
ഈ കുഞ്ഞുങ്ങളെ കണ്ടപ്പോൾ എനിക്കവരെ വിട്ട് വേഗം നടക്കാൻ തോന്നിയില്ല. മൂത്ത കുട്ടി സ്കൂളിലേക്കാവുമെന്നും
ചെറിയകുഞ്ഞ് എവിടേക്ക് പോവുന്നു , ഇവരുടെ അച്ഛനും അമ്മയും എവിടെപ്പോയി എന്നുള്ള ചോദ്യങ്ങൾ എന്നിൽ ശക്തമായി.. ഞാൻ അവരോട് സ്കൂളിൽ പോവാണോ എന്ന് ചോദിച്ചു. മുതിർന്ന കുട്ടി പാതി ആംഗ്യവും കൂട്ടിച്ചേർത്ത് മലയാളം അറിയില്ലെന്ന് പറഞ്ഞു. ബിഇഎം സ്കൂളിലെ റീഷ്മട്ടീച്ചർ ഒരിക്കൽ പറഞ്ഞത് ഞാൻ ഓർത്തു - സ്കൂളിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾ കുറേയേറെ പേർ പഠിക്കുന്നുണ്ടെന്നും അതിൽ നല്ല മിടുക്കികൾ ഉണ്ടെന്നും മറ്റും.
ഈ കുഞ്ഞുങ്ങൾ സുരക്ഷിതമായി സ്കൂളിൽ എത്തുന്നത് വരെ കൂടെ നടക്കാൻ എനിക്ക് തോന്നി. ഞാൻ നടത്തതിന്റെ വേഗം കുറച്ച് , ബ്രണ്ണൻ സ്കൂൾ എത്തുന്നതുവരെ അവരുടെ കൂടെ നടന്നു. അവിടെ അവർ സുരക്ഷിതമായി എത്തിയല്ലൊ എന്നൊരാശ്വാസം ഉള്ളിൽ നിറഞ്ഞു.
എന്റെ സ്കൂൾ ക്കാലത്ത് നടന്നുതന്നെ യായിരുന്നു മിക്കവാറും കുട്ടികൾ സ്കൂളിൽ പോയ്കൊണ്ടിരുന്നത്. ഉടുമുണ്ട് പൊക്കി കാണിക്കുന്ന രോഗികൾ വല്ലപ്പോഴും വഴിയിൽ ഉണ്ടാവാറുണ്ടെങ്കിലും മറ്റ് അതിക്രമങ്ങൾ പൊതുവെ ഉണ്ടായിരുന്നില്ല. വഴിയിലൊക്കെ നാട്ടുകാരുടെ ഒരു ശ്രദ്ധയും ഉത്തരവാദിത്തവും ഉണ്ടായിരുന്നു . ജാതി മത ദേശ വ്യത്യാസമില്ലാതെ ഒരു സുരക്ഷിതത്വം തോന്നിയിരുന്നു.
ആലുവയിൽ പിച്ചിച്ചീന്തപ്പെട്ട
ചാന്ദ്നിമോളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന....നമുക്കൊക്കെ എന്തുപറ്റി....?? നമ്മളൊന്നും മാപ്പ് അർഹിക്കുന്നില്ല.
No comments:
Post a Comment